Wednesday, October 30, 2019

അപ്രതീക്ഷിത ചെലവുകളെ നേരിടാൻ വേണം ഒരു 'പ്ലാൻ ബി'





ഗൾഫ് നാടുകൾ ഇനി പഴയതുപോലെയാവില്ല എന്ന സത്യം ഭൂരിഭാഗം പ്രവാസികളിലും ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. സ്വദേശിവത്‌കരണവും സാമ്പത്തികരംഗത്തെ അസ്വസ്ഥതകളുമെല്ലാം പ്രവാസി മലയാളികൾക്കിടയിൽ ഏറെ ആശങ്കസൃഷ്ടിച്ചിട്ടുണ്ട്. തൊഴിൽ മേഖലയിലെ അരക്ഷിതാവസ്ഥയും  വർധിച്ചുവരുന്ന ജീവിതച്ചെലവുകളും ഉയരാത്ത വരുമാനവും ഏവരെയും അസ്വസ്ഥരാക്കുന്നുണ്ട്.  ജീവിതത്തിൽ പെട്ടെന്നൊരു തിരിച്ചടി ഉണ്ടായാൽ,ആ അവസ്ഥയെ എങ്ങനെ നേരിടണമെന്ന്  ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാലൊ സമാനമായ സാഹചര്യമുണ്ടായാലോ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ എമർജൻസി ഫണ്ട് അല്ലെങ്കിൽ കരുതൽ ധനം സ്വരൂപിക്കേണ്ടത് ആവശ്യമാണ്.



സ്വന്തമായി ഒരു വീട് മുതൽ പല സ്വപ്നങ്ങളുമായാണ് എല്ലാവരും പ്രവാസജീവിതത്തിലേക്ക് കടക്കുന്നത്. ആ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനാണ് എല്ലാവരും ജോലി ചെയ്യുന്നതും. പക്ഷേ പെട്ടെന്നുള്ള ആശുപത്രി ആവശ്യങ്ങൾ, ജോലി നഷ്ടപ്പെടൽ, പെട്ടെന്നു ഫ്ലൈറ്റ്  ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരിക തുടങ്ങിയ പലതരം  അപ്രതീക്ഷിത ആവശ്യങ്ങളും ജിവിതത്തിലെ പല പ്ലാനിങ്ങുകളെയും തെറ്റിച്ചെന്നു വരാം.ഇത്തരം ആകസ്മികമായ ആവശ്യങ്ങൾക്കു വേണ്ടിയുളള കരുതിവെയ്പ്പാണ് എമർജൻസി ഫണ്ട്. പ്രതിമാസ ശമ്പളത്തിൽ നിന്നുളള ഒരു ചെറിയ തുക  മാറ്റിവെക്കാനോ നിക്ഷേപിക്കാനോ സാധിച്ചാൽ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെ കുറിച്ച് ഒരു പരിധി വരെ ആശങ്കയില്ലാതെ ജീവിക്കാം. മാസചെലവിന്റെ മൂന്ന് മടങ്ങ് മാറ്റിവെക്കാൻ സാധിക്കുന്നതാണ് ഏറെ സുരക്ഷിതം.

നാലുമുതല്‍ ആറുമാസം വരെയുള്ള ദൈനംദിന ചെലവുകളാണ് എമർജൻസി ഫണ്ട് അല്ലെങ്കിൽ കരുതല്‍ ധനമായി സൂക്ഷിക്കേണ്ടത്.നിങ്ങളുടെ പ്രതിമാസ വരുമാനം 50,000 രൂപയാണെങ്കിൽ  രണ്ട് ലക്ഷം രൂപ വരെ കരുതൽ ധനമായി സമാഹരിക്കണം ഭക്ഷണം, വാടക, ലോണ്‍ ഇഎംഐ, കുട്ടികളുടെ ടൂഷ്യന്‍ ഫീസ്, ജിം ഫീസ്, ജോലിക്കാരിയുടെ ശമ്പളം, വൈദ്യുതി, ഗ്യാസ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പടെയുള്ളവ മുന്നില്‍കണ്ടുവേണം കരുതല്‍ധനം നിശ്ചയിക്കാന്‍. ഇങ്ങനെ സമാഹരിക്കുന്ന തുക ബാങ്കില്‍ സ്ഥിര നിക്ഷേപമായോ, ലിക്വിഡ് ഫണ്ടിലോ, ഷോട്ട് ടേം ഡെറ്റ് ഫണ്ടിലോ നിക്ഷേപിക്കണം. ആരെങ്കിലും കടം ചോദിച്ചാല്‍ പോലും ഈ തുകയില്‍ നിന്ന് കൊടുക്കരുത്. കല്യാണമോ മറ്റ് ഒവിവാക്കാന്‍ കഴിയുന്ന ചടങ്ങുകളോ ഇതില്‍ പെടുത്തരുത്.പ്രതിമാസ വരുമാനമില്ലാത്ത വീട്ടമ്മമാർ, വിദ്യാർഥികൾ, വയോധികർ തുടങ്ങിയവർക്കും,  കിട്ടുന്ന പണം മിച്ചം പിടിച്ച് എമർജൻസി ഫണ്ടായി സമാഹരിക്കാം.

കരുതല്‍ ധനം എത്രവേണമെന്നത് ഓരോരുത്തരുടെയും ചെലവിനെ ആശ്രയിച്ചാണിരിക്കുന്നത്. ജോലി സ്ഥിരതയില്ലാത്തവര്‍ ഇതിനെ ഗൗരവമായി കാണണം. ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുകയും വേണം. പുറത്തുനിന്നുള്ള ഭക്ഷണം, മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണല്‍, ആഴ്ചയുടെ അവസാനം പുറത്തു പോയുളള ആഘോഷം എന്നിവ ഒഴിവാക്കണം.

സമ്പാദിക്കുന്നതു മുഴുവന്‍ അല്ലെങ്കില്‍ സമ്പാദ്യത്തിനേക്കാൾ ചെലവു ചെയ്യുകയാണെങ്കില്‍  വലിയ ബാധ്യതകളില്‍ അകപ്പെട്ടേക്കാം. എന്നാല്‍, പണം സൂക്ഷിച്ചുവെച്ചതുകൊണ്ട് മാത്രം കാര്യമില്ല.  പണം വളര്‍ത്തുന്നതും സുരക്ഷിതമായതുമായ വിവിധതരം നിക്ഷേപമാര്‍ഗങ്ങളെക്കുറിച്ച് മനസിലാക്കി ബുദ്ധിപരമായി നിക്ഷേപിക്കുക. ആദ്യം നിക്ഷേപിക്കുന്നതിനുള്ള പണം മാറ്റിവെക്കുക. അതിനുശേഷം ബാക്കിയുള്ള പണം മാത്രം ചെലവിടുക.

നിങ്ങളുടെ കുട്ടികളെയും സാമ്പത്തിക  സ്ഥിതിയെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കുക.ഭാവിയിലേക്ക് കരുതല്‍ എടുക്കുക എന്നാല്‍ പിശുക്കി ജീവിക്കുക എന്നല്ല അര്‍ത്ഥം. മറിച്ച് ജീവിതം ആസ്വദിച്ചുകൊണ്ട് തന്നെ തുടക്കം മുതലേ ഭാവിയെക്കുറിച്ചുള്ള കരുതലോടെ എങ്ങനെ ജീവിക്കാം എന്നതാണ്.ശരീരത്തിന്റെ ആരോഗ്യം പോലെതന്നെ ‘സാമ്പത്തിക ആരോഗ്യം’ കാത്തുസൂക്ഷിക്കാനും നിലനിർത്താനും പ്രത്യേക ശ്രദ്ധവേണം.

Saturday, September 14, 2019

ആ ഒരു നിമിഷം മറികടക്കാനായാൽ....






                               ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന തിരിച്ചടികളും ഒറ്റപ്പെടലുകളും അതിജീവിക്കാൻ കഴിയാതെ വരുമ്പോൾ പലരും ചെന്നെത്തുന്നത് ആത്മഹത്യയിലാണ്. ഒരു നിമിഷത്തെ തോന്നലാണ് ആത്മഹത്യ. പക്ഷെ ആ നിമിഷം  മറികടന്നാൽ സുന്ദരമായ ഈ ജീവിതത്തിലേക്കുളളത് മടക്കയാത്രയാണ്. ജീവിതത്തോടുള്ള വിരക്തി, നിരാശ, വികാരങ്ങളെ നിയന്ത്രിക്കാതെ വരിക എന്നിങ്ങനെ നിരവധി കാരണങ്ങൾ ഓരോ ആത്മഹത്യയ്ക്കും പിന്നിലുണ്ട്.

ലോകം നേരിടുന്ന ഏറ്റവും വലിയ മാനസികാരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് ആത്മഹത്യ. റോഡപകടങ്ങൾ കഴിഞ്ഞാൽ 15-നും 29-നും ഇടയിൽ പ്രായമുള്ളവർ ഏറ്റവുംകൂടുതൽ മരിക്കുന്നത് ആത്മഹത്യവഴിയാണ്. സ്മാർട്ട് ഫോൺ ഉപയോഗത്തിൽ മാതാപിതാക്കൾ നിയന്ത്രണം വരുത്തിയാൽ ജീവിതം തന്നെ അവസാനിപ്പിക്കാൻ തീരുമാനിക്കുന്ന തലമുറയാണ് ഇന്നത്തേത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഓരോ 40 സെക്കൻഡിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു. വർഷം എട്ടുലക്ഷംപേർ ആത്മഹത്യ ചെയ്യുന്നതായാണ് സംഘടനയുടെ ഏകദേശകണക്ക്.  ദേശീയ മാനസികാരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് 12 സംസ്ഥാനങ്ങളിലായി നടത്തിയ  സര്‍വെപ്രകാരം, സർവെയിൽ  ഉള്‍പ്പെടുത്തിയവരില്‍ ഒരു ശതമാനം ഉയര്‍ന്ന ആത്മഹത്യ അപായസാധ്യതയുളളതായി പറയുന്നു.

വിഷാദരോഗം, മദ്യം– ലഹരിമരുന്ന് ഉപയോഗം , ഇന്റർനെറ്റ്, ഗെയിമിങ് അഡിക്‌ഷൻ, ഭാവിയെപ്പറ്റി പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥ, മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ, ഒറ്റപ്പെടൽ , നല്ല സുഹൃത്തുക്കളുടെ അഭാവം, പരീക്ഷയിലെ തോൽവി, പ്രണയനൈരാശ്യം,  കുറ്റബോധം താങ്ങാനാവാതെ വരിക തുടങ്ങി പല ഘടകങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിൽ.

ആത്മഹത്യ പ്രവണതയും ചിന്തകളും ചികിത്സിക്കപെടേണ്ടതാണ്. കൃത്യമായി ഇടപെട്ടില്ല എങ്കില്‍ ജീവിതം തന്നെ നഷ്ടമായേക്കാവുന്ന ഒരു അത്യാഹിതമാണ്.
ഈ ആത്മഹത്യകളെ പ്രതിരോധിക്കാൻ തീര്‍ച്ചയായും നമുക്ക്  സാധിക്കും.  ഒരല്‍പം കരുതലും ശ്രദ്ധയുമാണ്‌ ഇതിനാവശ്യം. നമ്മുടെ ഒരു നിമിഷം ചിലപ്പോള്‍ ഒരാളുടെ ജീവന്‍ രക്ഷിച്ചേക്കാം. ഒരാളില്‍ ആത്മഹത്യാപ്രവണത ഉണ്ടെന്നു തോന്നിയാല്‍ അവരോടു അത് നേരിട്ടു ചോദിക്കാന്‍ ഒട്ടും വിഷമിക്കരുത്. ഒരുപക്ഷേ ആരോടെങ്കിലും മനസ്സു തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമായിരിക്കും അയാളുടേത്. നമ്മുടെ സാമിപ്യവും കരുതലും ഒരാൾക്ക് ആശ്വാസമാകുമെങ്കിൽ, ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെങ്കിൽ, അതിന് ഒരിക്കലും നമ്മൾ മടിക്കരുത്. തുറന്നുള്ള സംസാരങ്ങള്‍ക്ക് ഒരുപരിധി വരെ ആത്മഹത്യകളെ തടയാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, ജീവിതത്തിലെ തിരിച്ചടികളെ നേരിടാനും അതിജീവിക്കാനും വീടുകളില്‍നിന്ന്  കുട്ടികളെ പഠിപ്പിക്കണം. കുടുംബങ്ങളില്‍ തന്നെ സുതാര്യമായ ആശയവിനിമയം നടക്കണം.

ആത്മഹത്യ ചെയ്യാൻ ചിലപ്പോൾ  ഒരു കാരണമുണ്ടായേക്കാം , പക്ഷെ അതിലെല്ലാമുപരി ജീവിച്ചിരിക്കാൻ ആയിരം കാരണങ്ങളാണുളളത്. ആ ഒരു നിമിഷത്തെ മറികടക്കാനായാൽ നിങ്ങൾക്ക് മുന്നിലുളളത് സുന്ദരമായ ജീവിതമാണ്.

Saturday, August 31, 2019

കേരളത്തിലെ 'പ്രവാസി'കളായ ജൂതർ



                                രണ്ടായിരം വർഷങ്ങൾക്കുമുമ്പ് റോമക്കാരാൽ ആക്രമിക്കപ്പെട്ടപ്പോൾ യഹൂദർ ലോകത്തിന്റെ പലയിടങ്ങളിലേക്കും പ്രാണരക്ഷാർഥം അഭയംതേടി. അവരിൽ ചിലർ കൊടുങ്ങല്ലൂരെന്ന പഴയ മുസരീസിലേക്ക് ചേക്കേറി. കാലക്രമേണ കൊടുങ്ങല്ലൂരിന്റെ പ്രാന്തപ്രദേശങ്ങളായ ചേന്ദമംഗലം, പറവൂർ, മാള, കൊച്ചി തുടങ്ങിയ ഇടങ്ങളിലേക്കും യഹൂദർ അവരുടെ ജീവിതമേഖലകൾ വ്യാപിപ്പിച്ചു.

പിന്നീട് 1948-ൽ  ഇസ്രയേൽ നിലവിൽവന്നതോടുകൂടി ലോകമെമ്പാടുമുള്ള യഹൂദരിൽ പലരും അവരുടെ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങിപ്പോയി. എന്നാൽ അഭയം നൽകിയ നാട് വിടാൻ അവരിൽ ചിലർ കൂട്ടാക്കിയില്ല. 1948ലെ കണക്ക് പ്രകാരം 2500 യഹൂദരാണ് കേരളത്തിലുണ്ടായിരുന്നത്. .പക്ഷെ 1990കളുടെ തുടക്കകാലത്ത് ആ സംഖ്യ 30ലേക്ക് കുറഞ്ഞു. ഇന്ന് മട്ടാഞ്ചേരിയിലെ ജൂതതെരുവിൽ അവശേഷിക്കുന്നത് നാല് കുടുംബങ്ങളാണ്. . അവർ 5 ജൂതരിൽ ഏക യഹൂദ വനിതയായിരുന്ന സാറ ജേക്കബ് കോഹൻ കഴിഞ്ഞ ദിവസം  നിര്യാതയായി. .കേന്ദ്ര ആദായനികുതി വകുപ്പ് ജീവനക്കാരനായിരുന്ന ഭര്‍ത്താവ് ജേക്കബ് കോഹന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രായത്തെ അവഗണിച്ച് സാറാ കോഹൻ വോട്ട് ചെയ്യാൻ എത്തിയിരുന്നു. സാറയും കെയർടേക്കര്‍ ആയ ഇസ്സാം മത വിശ്വാസി താഹ ഇബ്രാഹിമിനെയും കേരളക്കരയ്ക്ക് പരിചിതമാണ്.

സമ്പന്നമായ ഒരു ചരിത്രമാണ് കൊച്ചിയിലെ പരദേശി ജൂതര്‍ക്കുള്ളത്. ബാഗ്ദാദി, പരദേശി, മലബാറി അങ്ങനെ പല പേരുകളിലാണ് കേരളത്തിലെ ജൂതന്മാർ അറിയപ്പെട്ടിരുന്നത്. പതിനാലാം നൂറ്റാണ്ടിൽ പരദേശി ജൂത സമൂഹം കൊടുങ്ങല്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു. 1344ല്‍ അവര്‍ കൊച്ചിയിലെ ആദ്യത്തെ ജൂതപ്പള്ളി നിര്‍മ്മിച്ചു. 1492ല്‍ ഐബെരിയന്‍ പെനിന്‍സുലയില്‍ നിന്നും പുറത്താക്കപ്പെട്ട സെഫാര്‍ഡി ജൂതര്‍ കൊച്ചിയിലെത്തി. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ വേട്ടയാടിയപ്പോള്‍ കൊച്ചിയിലെ ഹിന്ദു രാജാവ് കേശവ രാമ വര്‍മ്മയാണ് ഇവര്‍ക്ക് അഭയം നല്‍കിയത്. കേശവ രാമ വര്‍മ്മ നല്‍കിയ സ്ഥലത്താണ് ഇന്ന് കാണുന്ന പരദേശി സിനഗോഗും ജ്യൂ ടൗണും 1568ല്‍ നിര്‍മ്മിച്ചത്.

മതനിഷ്ഠകൾ തീവ്രമായി മുറുകെപ്പിടിക്കുന്നവരാണ് യഹൂദ സമൂഹം. പതിമ്മൂന്ന് വയസ്സ് പൂർത്തിയായ പത്തു പുരുഷൻമാരുെണ്ടങ്കിൽ മാത്രമേ യഹൂദരുടെ ഔപചാരിക പ്രാർഥനകൾ സാധ്യമാകൂ. 1955ൽ മാളയിലുണ്ടായിരുന്ന യഹൂദർ ഇസ്രായേലിലേക്ക് പോകുന്നതിനുമുമ്പ് തങ്ങളുടെ സിനഗോഗും സെമിത്തേരിയും സംരക്ഷിച്ചുകൊള്ളുമെന്ന് പഞ്ചായത്തുമായി ഒരു ഉടമ്പടിയുണ്ടാക്കിയിരുന്നു. എന്നാൽ, കാലക്രമേണ ആ ശേഷിപ്പുകൾ പലതും ആളുകൾ കൈയേറി.  നാൽപ്പതിൽപ്പരം ശവക്കല്ലറകൾഉണ്ടായിരുന്നിടത്ത് മൂന്നെണ്ണമായി ചുരുങ്ങി.



Friday, August 30, 2019

ഉയരുന്ന സമുദ്രനിരപ്പും മുങ്ങിത്താഴുന്ന നഗരങ്ങളും

             


                     പത്ത് ദശലക്ഷത്തോളം മനുഷ്യരെ പൂർണമായി മറ്റൊരു ദ്വീപിലേക്ക് പറിച്ച് നടുക എന്നത് വളരെ പ്രയാസകരമായ ഒന്നാണ്. എന്നാൽ അതിവേഗം കടൽവിഴുങ്ങുന്ന നഗരത്തിൽ നിന്ന് രാജ്യതലസ്ഥാനം തന്നെ മാറ്റാൻ ഒരുങ്ങുകയാണ് ഇന്തോനേഷ്യ . ജക്കാർത്ത മാത്രമല്ല ആഗോളതാപനം മൂലം  മിക്ക കടലോര നഗരങ്ങളും സമീപഭാവിയിൽ കടലെടുക്കുമെന്നാണ് 2014ലെ കാലാവസ്ഥ വിദഗ്ധരായ ശാസ്ത്രജ്ഞരുടെ നിഗമനം.  18 കോടി ജനങ്ങൾക്ക് അവരുടെ കിടപ്പാടം നഷ്ടമാകാൻ ഇത് കാരണമാകും.

വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 1995-ലെ കണക്കുപ്രകാരം ലോക ജനസംഖ്യയുടെ 39 ശതമാനം സമുദ്രതീരങ്ങളിലോ സമുദ്രത്തിന് 100 കിലോമീറ്ററിനുള്ളിലോ ജീവിക്കുന്നവരാണ്. അമേരിക്കിയലെ നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ പുതിയ പഠന പ്രകാരം 2100 ആകുന്നതോടെ സമുദ്രനിരപ്പ് 2 മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ  ഈ നൂറ്റാണ്ട് പിന്നിടുന്നതിന് മുൻപ് തന്നെ ആഗോളതാപനത്തിന്റെ ഭീകരമുഖത്തിന് നാം ചിലപ്പോൾ സാക്ഷിയാകേണ്ടി വന്നേക്കാം.

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്ക് പ്രകാരം ലോകത്തിൽ എറ്റവും വേഗം മുങ്ങിക്കൊണ്ടിരിക്കുന്ന, ജനത്തിരക്കേറിയ നഗരമാണ് ജക്കാർത്ത. പ്രതിവർഷം 10-20 സെന്റിമീറ്റർ‌ തോതിൽ ജലനിരപ്പുയരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.

അതിവിശാലമായ മഴക്കാടുകൾ നിറഞ്ഞ  ബോർണിയോ ദ്വീപിലെ കിഴക്കൻ കാളിമാന്റൻ പ്രവിശ്യയിലാണ് പുതിയ തലസ്ഥാനം ഒരുങ്ങുന്നത്. പുതിയ മാറ്റം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കില്‍  വൻ പാരിസ്ഥിതിക ദുരന്തത്തിന് കാരണമായേക്കുമെന്ന് പരിസ്ഥിതിപ്രവർത്തകർ മുന്നറിയിപ്പ് നല്‍കുന്നു.

ഏതൊക്കെയാണ് ലോകത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന മറ്റ് നഗരങ്ങളെന്ന് നോക്കാം.

1. ഹൂസ്റ്റൺ

പതിറ്റാണ്ടുകളായി ഹൂസ്റ്റൺ നഗരം മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂഗർഭ ജലം അനിയന്ത്രിതമായി വലിച്ചെടുത്തതാണ് ഹൂസ്റ്റൺ നഗരത്തിനെ വലിയ വിപത്തിലേക്ക് തള്ളിവിടുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. അമേരിക്കൻ ജിയോളജിക്കൽ സർവ്വേ പ്രകാരം ഹൂസ്റ്റൺ നഗരം ഉൾപ്പെടുന്ന ഹാരിസ് കൺട്രി 1920 മുതൽ 10 മുതൽ 12 അടി വരെ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ചില സ്ഥലങ്ങൾ പ്രതിവർഷം 5 സെ.മീ വരെയാണ് മുങ്ങുന്നത്.

2. ഷാങ്ഹായ്

  ചൈനയുടെ പ്രധാന വ്യാപാര കേന്ദ്രമായ ഷാങ്ഹായ് നഗരം സമുദ്ര നിരപ്പില്‍നിന്ന് ശരാശരി 8 മീറ്ററിന് മുകളിലാണുള്ളത്. വര്‍ഷത്തില്‍ 0.1-0.3 സെ.മീറ്റര്‍ വരെ സമുദ്ര ജലനിരപ്പ് ഇവിടെ ഉയരുന്നതായാണ് പഠനങ്ങള്‍ വ്യക്തമായത്. അമിതമായി ഭൂഗർഭജല വലിച്ചെടുക്കുന്നതാണ് ഇവിടെയും വില്ലൻ  .ആഗോള താപനം മൂലമുള്ള ജലനിരപ്പുയരല്‍ 23.7 ദശലക്ഷം പേരെ ഷാങ്ഹായില്‍ പ്രതിസന്ധിയിലാക്കും..

3.ലാഗോസ്

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ലാഗോസ്. ലോകത്തിൽ അതിവേഗം വികസിക്കുന്ന നഗരങ്ങളിലൊന്നാണ് നൈജീരിയയുടെ ഈ തീരനഗരം.
ആഗോളതാപനത്തിന്റെ ഫലമായി ലാഗോസ്  അതീവ ഗുരുതരാവസ്ഥയിലാണ്. സമുദ്ര നിരപ്പ് 0.5 മീറ്റർ ഉയർന്നാൽ ലാഗോസിലെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായേക്കും. ആഗോള തലത്തിൽ സമുദ്രനിരപ്പ് 20 സെ.മീ ഉയർന്നാൽ 740000 ലക്ഷം പേർ ഭവനരഹിതരാകും. കടല്‍ഭിത്തി കെട്ടി സമുദ്രനിരപ്പിലെ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 6.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പണിത മതില്‍ ലാഗോസിലെ വന്മതിൽ എന്നറിയപ്പെടുന്നു.

4.ന്യൂ ഓർലിയൻസ്

1930 ലെ കണക്ക് പ്രകാരം ന്യൂ ഓർലിയൻസിന്‍റെ മൂന്നിലൊന്ന് ഭാഗമായിരുന്നു വെള്ളത്തിനടിയിലായത്. എന്നാൽ 2005 ൽ വീശിയടിച്ച കത്രീന കൊടുങ്കാറ്റ് നഗരത്തിന്റെ പാതി ഭാഗം വെള്ളത്തിനടിയിലാക്കി. തീര നഗരമായ ന്യൂ ഓർലിയൻസ് പ്രതിവർഷം ഒരു സെന്റിമീറ്റർ തോതിൽ വെള്ളത്തിൽ മുങ്ങുന്നെന്നാണ്  പഠനങ്ങൾ തെളിയിക്കുന്നത്.

5.ധാക്ക

സമുദ്ര ജലനിരപ്പ് ഉയരുന്നത് ഇപ്പോള്‍തന്നെ വന്‍തോതില്‍ പ്രതിസന്ധി സൃഷ്ടിച്ച നഗരമാണ്  ധാക്ക. തീരപ്രദേശങ്ങളിലുള്ള ഒട്ടേറെപ്പേര്‍ ഇതിനകം തന്നെ പലായനം തുടങ്ങി. ബംഗ്ലാദേശിന്റെ തലസ്ഥാന നഗരിയിൽ 2050 ോടെ 18 മില്ല്യൺ പേർ ഭവനരഹിതരാകുമെന്നാണ് കണക്ക്. വര്‍ഷത്തില്‍ 1.4 സെ.മീറ്റര്‍ വരെ സമുദ്രനിരപ്പ് ഉയരുകയാണ് ഇവിടെ.

6.മുംബൈ

സമുദ്രനിരപ്പില്‍നിന്ന് ശരാശരി 14 മീറ്ററിന് മുകളില്‍ സ്ഥിതിചെയ്യുന്ന നമ്മുടെ മുംബൈയും ലിസ്റ്റിലുണ്ട്. സമുദ്ര ജലനിരപ്പ് വര്‍ഷത്തില്‍ 0.25 സെ.മീറ്റര്‍ വരെ ഉയരുകയാണിവിടെ.ഇതേ രീതിയില്‍ സമുദ്രനിരപ്പുയര്‍ന്നാല്‍ 25 ചതുരശ്ര കിലോമീറ്റര്‍/ നഗരഭൂമിയുടെ 40 ശതമാനം വൈകാതെ നഷ്ടമാകും. 

കത്തിയമരുന്ന ആമസോൺ കാടുകൾ



                                      അഞ്ചരക്കോടി വർഷങ്ങളായി നിലനിൽക്കുന്ന മഴക്കാടുകൾ കത്തിയമരുകയാണ്. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്നമായ  കലവറയെ കാട്ടുതീ വിഴുങ്ങുന്നത് നിസ്സഹായതോടെയാണ് ലോകം നോക്കി കാണുന്നത്. ഓരോ മണിക്കൂറിലും ഹെക്ടർ കണക്കിന് വനമാണ് കത്തിനശിക്കുന്നത്.

     ഭൂമിക്ക് ആവശ്യമായ ജീവവായുവിന്റെ 17 ശതമാനത്തിലധികമാണ് ആമസോൺ മഴക്കാടുകൾ പുറത്തുവിടുന്നത്.  9 ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വനാന്തരങ്ങൾ  നാൽപ്പതിനായിരം കോടി മരങ്ങളുടെയും അത്രതന്നെ ജൈവവൈവിധ്യങ്ങളുടെയും ഉറവിടമാണ്.



     കഴിഞ്ഞ വർഷത്തെക്കാൾ 80 ശതമാനത്തിലധികം ഇടങ്ങളിലേക്കാണ് തീ വ്യാപിച്ചിരിക്കുന്നത്.  ബ്രസീലിലെ സാവോ പോളോ അടക്കമുളള നഗരങ്ങൾ പുകയിൽ മൂടി നിൽക്കുന്ന ചിത്രങ്ങൾ ലോകം ഞെട്ടലോടെയാണ് കണ്ടത്.
99 ശതമാനം കാട്ടുതീകളും മനുഷ്യനിർമിതമാണെന്നാണ് ബ്രസീൽ ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആൽബർട്ടോ സെറ്റ്സർ പറയുന്നത് . കർഷകരും മരംവെട്ടു മാഫിയയും കാടു വെട്ടിതെളിക്കാൻ മനപൂർവം തീയിടുകും അത് പിന്നീട് വമ്പൻ കാട്ടുതീയായി വ്യാപിക്കുകയുമാണെന്ന് സെറ്റ്സർ പറയുന്നു.

     ലോകവ്യാപകായി വൻ പ്രതിഷേധമാണ് ആമസോണിനായി ഉയരുന്നത്. നമ്മുടെ വീട് കത്തുകയാണെന്നാണ് പ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രതികരിച്ചത് . ലോകത്തിനാവശ്യമായ 20 ശതമാനത്തിലധികം ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഭൂമിയുടെ ശ്യാസകോശത്തിന് തീ പിടിച്ചിരിക്കുകയാണെന്ന് മക്രോൺ ട്വീറ്റ് ചെയ്തു. എന്നാൽ സർക്കാരിതര സംഘടനകളാണ് കാട്ടുതീക്ക് പിന്നിലെന്ന് ബ്രസീൽ പ്രസിഡന്റ് ജെർ ബൊൽസനാരോ കുറ്റപ്പെടുത്തി. ബ്രസീലിന്റെ ആഭ്യന്തരകാര്യങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടണ്ടെന്നും ബൊൽസനാരോ വ്യക്തമാക്കി.എന്നാൽ അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് ആമസോണിലെ തീയണക്കാൻ ബൊൽസനാരോ സൈന്യത്തെ നിയോഗിച്ചു. ബൊളീവിയൻ പ്രസിഡന്റ് മൊറൽസിന്റെ ആവശ്യപ്രകാരം എത്തിയ എയർടാങ്കറുകൾ ആമസോണിന് മുകളിൽ മഴ പെയ്യിച്ചു.



    കഴിഞ്ഞ ദിവസം ഹോളിവുഡ് നടൻ ലിയനാർഡോ  ഡികാപ്രിയോയുടെ നേതൃത്വത്തിലുളള പരിസ്ഥിതി സംഘടന ആമസോണിന്റെ രക്ഷാപ്രവർത്തനത്തിനായി 35 കോടി രൂപ ധനസഹായമാണ് പ്രഖ്യാപിച്ചത്. 

   നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ആമസോൺ മഴക്കാടുകൾ സംരക്ഷിക്കപ്പെടണം. മനുഷ്യസാധ്യമായതെല്ലാം ഭൂമിയുടെ ശ്വാസകോശത്തിനെ രക്ഷിക്കാനായി  ചെയ്യണം. ആമസോൺ വനാന്തരങ്ങളിൽ നിന്നും ശുഭവാർത്തക്കായി നമുക്ക് കാത്തിരിക്കാം.

Freelance vs. Agency: Which is Better for Your Marketing Needs?

  In the modern marketing, businesses must make the essential decision between hiring a Freelance Digital Marketer or an Marketing Agency. B...